1980-കളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം 'entertainment' എന്ന നിലയിൽ സിനിമ അല്ലെങ്കിൽ ടെലിവിഷൻ എന്ന മാധ്യമം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. പുറത്തു പോയി സിനിമ കാണുന്നത് അപൂർവ്വമായതിനാൽ ടെലിവിഷനായിരുന്നു എന്റെയും സുഹൃത്തുക്കളുടേയുമൊക്കെ ഏക ആശ്രയം. "സത്യം, ശിവം, സുന്ദരം" എന്ന സന്ദേശത്തോടെ സ്ക്രീനിലേക്ക് നിറയുന്ന ദൂരദർശന്റെ 'ലോഗോ' എന്നുമൊരു സന്തോഷമായിരുന്നു. അക്കാലത്ത് മലയാളം പരിപാടികൾ വൈകുന്നേരം അല്പം സമയത്തേക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. "പൂമൊട്ടുകൾ", "തപ്പും തുടിയും", "നാട്ടിൻപുറം", ചില സീരിയലുകൾ, ഹൃസ്വ ചിത്രങ്ങൾ വാർത്തകൾ, പ്രേക്ഷകരുടെ കത്തുകൾ വായിക്കുന്ന "പ്രതികരണം", വരുന്ന ഒരാഴ്ചത്തെ പരിപാടികൾ അവതരിപ്പിക്കുന്ന "തിരനോട്ടം" തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. അക്കാലത്തെ ഏറ്റവും 'ഗ്ലാമർ' പരിപാടിയായിരുന്നു സിനിമ ഗാനങ്ങൾ കാണിച്ചിരുന്ന "ചിത്രഗീതം" ഒപ്പം ആഴ്ചയിൽ ഒരിക്കൽ മാത്രം എത്തിയിരുന്ന മലയാള സിനിമയും. ശനിയാഴ്ചകളിൽ വൈകുന്നേരമായിരുന്നു ആദ്യകാലത്ത് സിനിമ എത്തിയിരുന്നത്. പിന്നീടത് ഞായറാഴ്ചകളിലായി മാറി. എട്ട് മണിക്ക് ശേഷം "ഇനി ഡൽഹി റിലേ" എന്ന ബോർഡ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. അത് കഴിഞ്ഞാൽ 'ഹിന്ദി സമാചാർ', ഇംഗ്ലീഷ് വാർത്തകൾ, സീരിയൽ ഒക്കെയാണ് സ്‌ക്രീനിൽ നിറയുക. ചുറ്റുവട്ടത്ത് നിന്നുള്ള ഒരു വലിയ പുരുഷാരം തന്നെയുണ്ടാകും അക്കാലത്ത് വീട്ടിൽ ടിവി കാണാനായി. സിനിമ കാണാനായിരുന്നു ഏറ്റവും കൂടുതൽ ആൾക്കാരെത്തിയിരുന്നത്. എല്ലാവരോടുമൊപ്പമുള്ള ആ 'കാഴ്ച്ചാദിനങ്ങൾ' ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത അദ്ധ്യായങ്ങളിൽ ഒന്നാണ്.
ടിവി സ്‌ക്രീനിൽ എന്തും കാണാൻ ഇഷ്ടപ്പെട്ടിരുന്ന അക്കാലത്ത് രാവിലെയുള്ള ഹിന്ദി പരിപാടികളും ഉച്ചക്കുള്ള യുജിസി വിദ്യാഭ്യാസ പരിപാടികളും 'ചിത്രഹാർ', ഹിന്ദി/പ്രാദേശിക സിനിമകൾ, 'ലൈവ്' ആയും അല്ലാതെയുമുള്ള ക്രിക്കറ്റ് ഉൾപ്പടെയുള്ള സ്പോർട്സ് പരിപാടികളും കൃത്യമായി കണ്ടിരുന്നു. വീടിന് മുകളിലേക്ക് ഉയർന്നു നിൽക്കുന്ന 'antenna' ദിശ നോക്കി ശരിയാക്കിയാണ് പലപ്പോഴും പരിപാടികൾ വ്യക്തമായി കണ്ടിരുന്നത്. തിരുവനന്തപുരം ദൂരദർശൻ നിലയത്തെ ലക്ഷ്യം വെച്ചാണ് പലപ്പോഴും ആന്റിന തിരിച്ചു വെച്ചിരുന്നത്. കാറ്റും നല്ല മഴയുമൊക്കെയാണെങ്കിൽ ആന്റിന പലപ്പോഴും തിരിഞ്ഞു പോകും, ചിലപ്പോൾ അതിനോടൊപ്പമുള്ള 'booster' കേടാവുകയും ചെയ്യും. അങ്ങനെ ഒരിക്കൽ ആന്റിന ശരിയാക്കുന്നതിനിടയിൽ ഒരു അതിഥിയെപ്പോലെ മിന്നിത്തെളിഞ്ഞൊരു ചിത്രം കടന്നു വന്നു. അതായിരുന്നു 'കൊടൈക്കനാൽ ദൂരദർശൻ" അഥവാ ചെന്നൈ ദൂരദർശന്റെ കൊടൈക്കനാൽ 'ട്രാൻസ്മിറ്റർ' സംപ്രേഷണം. തമിഴിലെ വൈവിധ്യമാർന്ന പരിപാടികൾ ആദ്യമായി അദ്‌ഭുതപ്പെടുത്തിക്കൊണ്ട് വീട്ടിലേക്കെത്തി. അന്നേറ്റവും ആകർഷിച്ചിരുന്ന പരിപാടി, 'ചിത്രഗീതം' പോലെ തമിഴ് സിനിമ ഗാനങ്ങൾ കോർത്തിണക്കിയ "ഒലിയും ഒളിയും" ആയിരുന്നു. MGR, ശിവാജി ഗണേശൻ മുതൽ കമൽ ഹാസ്സന്റെയും രജിനികാന്തിന്റെയും സിമ്പുവിന്റെ അച്ഛൻ ടി.രാജേന്ദറിന്റെയുമൊക്കെ പാട്ടുകൾ ആദ്യമായി കാണാനങ്ങനെ ഭാഗ്യമുണ്ടായി. 'കാതലൻ' എന്ന ശങ്കർ സിനിമയിൽ എ.ആർ. റഹ്മാൻ ഈണമിട്ട് വൈരമുത്തു എഴുതിയ "ഉർവസി, ഉർവസി, take it easy ഉർവസി" എന്ന ഗാനത്തിലെ ഒരു വരിയിൽ "ഒലിയും ഒളിയും കറണ്ട് പോനാ Take It Easy Policy" പറയുന്നുണ്ട്. അത്രത്തോളം പ്രേക്ഷകമനസ്സുകളിൽ സ്ഥാനം നേടിയ പ്രോഗ്രാമായിരുന്നു അത്.
ഇതോടൊപ്പം തമിഴ് സിനിമകളും കണ്ടു തുടങ്ങി. എന്നാൽ അതിലുമദ്‌ഭുതം എന്ന് പറയുന്നത് ആഴ്ചയിലൊരു ശനിയാഴ്ച, രാവിലെ അവർ മലയാളം സിനിമകൾ കാണിച്ചിരുന്നു എന്നതാണ്. "അച്ചുവേട്ടന്റെ വീട്", "കാട്ടിലെ പാട്ട്", "ആരണ്യകം", "പഞ്ചവടിപ്പാലം", "ഋതുഭേദം", "അമൃതം ഗമയ" ഇടനാഴിയിൽ ഒരു കാലൊച്ച", "ഉത്തരം" അങ്ങനെ എത്രയോ സിനിമകൾ തമിഴ് ദൂരദർശനിലൂടെ കാണാൻ കഴിഞ്ഞു.
പിന്നീട് മലയാളം ദൂരദർശനിൽ തമിഴ് സിനിമയും പാട്ടുകളും ('തിരൈമലർ') ഇതിന്റെ ചുവടുപിടിച്ചു വന്നു തുടങ്ങി. ശ്രീലങ്കയുടെ സ്റ്റേറ്റ് ടെലിവിഷൻ ചാനലായ 'രൂപവാഹിനി'-യുടെ സിഗ്നലും ഇന്ത്യൻ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന പവർ ട്രാൻസ്മിറ്ററുകൾ കാരണം അത്ര വ്യക്തതയില്ലായിരുന്നുവെങ്കിലും ലഭിച്ചിരുന്നു. Cable/Satellite ചാനലുകൾ സജീവമായതോടെ 'കൊടൈക്കനാൽ ദൂരദർശനും" മറവിയിലേക്കായി. പക്ഷെ, എപ്പോഴെക്കെയോ 'DD Podhigai' ആയും 'DD Tamil' ആയുമൊക്കെ അത് മാറുന്നത് ശ്രദ്ധിച്ചിരുന്നു.
വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാൽ സന്ദർശിച്ചപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് പ്രശസ്തമായ ലേക്കിനരികിലുള്ള ആ 'television tower' തന്നെയാണ്. എത്രയോ ദൂരത്തിനപ്പുറത്തേക്ക് തമിഴ്നാടിന്റെ സംസ്കാരമെത്തിച്ച ആ ടവർ ഇന്നൊരു ഓർമ്മ മാത്രമായി അവശേഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ടെലിവിഷൻ ടവറായിരുന്നു അത്. മനോഹരമായ ആ ഭൂമികയിൽ അംബരചുംബിയായി നിൽക്കുന്ന ആ ടവർ എനിക്കും സുഹൃത്തുക്കൾക്കും ഒരു കാലത്തിന്റെ ഓർമയാണ്. തമിഴ് സാഹിത്യത്തിലേക്കും സംഗീതത്തിലേക്കും സിനിമയിലേക്കും ഞങ്ങളെ എത്തിക്കാൻ അതിനു കഴിഞ്ഞിരുന്നു. വരുന്ന തലമുറകൾക്ക് ഒരു കാഴ്ചയായി, ഗതകാലത്തിന്റെ സ്മരണയായി ഇനിയുമൊരുപാട് നാൾ ആ ടവർ അവിടെത്തന്നെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. "Time flies over us, but leaves its shadow behind"... സമയത്തിന്റെ ആ നിഴൽ എക്കാലവും നമുക്ക് കൂട്ടായി ഇരിക്കട്ടെ...
സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ
'Tower' image courtesy: Dileep V L